നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

പൂച്ചയും കുഞ്ഞും

നഗരത്തിലെ പൊളിഞ്ഞുവീണ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവരിരിക്കുകയാണ്....അവരെന്ന് പറഞ്ഞാല്‍ ഒരു പൂച്ചയും കുഞ്ഞും.. രണ്ടുപേരും ക്ഷീണിതരാണ്..തൊട്ടടുത്ത് ദിവസങ്ങള്‍ പഴക്കമുള്ള ഒരെല്ലിന്‍ കഷണമുണ്ട്..വിശപ്പിന്‍റെ കാഠിന്യം ആ എല്ലിന്‍കഷണത്തിന്‍റെ രൂപം തന്നെ മാറ്റിയിരുന്നു..കുഞ്ഞ് അധികം നടന്നുതുടങ്ങിയിട്ടില്ല..അമ്മയുടെ ദേഹത്ത് അവള്‍ കുസൃതികള്‍ കാണിക്കുകയാണ്..ഒട്ടിയ വയറില്‍ ശ്വാസോച്ഛാസം ശെരിക്കും കാണാം..

റോഡിനപ്പുറം ഒരു ശബ്ദം കേട്ടു..അമ്മപൂച്ച ചാടി എഴുന്നേറ്റു കാത് കൂര്‍പ്പിച്ചു..റോഡരികിലെ വേസ്റ്റ്ബോക്സില്‍ ആരോ വേസ്റ്റ് ഇട്ടതിന്‍റെ ശബ്ദമാണ്..

പൂച്ച ബോക്സ് ലക്ഷ്യമാക്കി കുതിച്ചു.നടക്കാന്‍ കാലുറച്ചില്ലെങ്കിലും കുഞ്ഞും കിടന്നും മറിഞ്ഞും അമ്മയുടെ പിന്നിലുണ്ടായിരുന്നു.. പകുതി വരെ എത്തിയ അമ്മ പൂച്ച തിരിഞ്ഞോടി..കുഞ്ഞിനെ കടിച്ച് തൂക്കി നേരത്തെ ഇരുന്ന സ്ഥലത്ത് തന്നെ ഇരുത്തി..
നാലഞ്ചുവട്ടം ഇത് പോലെ കുഞ്ഞിനെ തിരികെയാക്കുമ്പോഴേക്കും ഒരു വലിയ വാഹനം വന്നു..വേസ്റ്റ് ബോക്സ് എടുത്ത് വണ്ടിയില്‍ തട്ടി ഹോറന്‍ മുഴക്കി നീങ്ങി..
പൂച്ച ദയനീയമായി ഒന്ന് തേങ്ങി..വാഹനം കണ്ണില്‍ നിന്ന് മറയുന്നത് വരെ നോക്കി നിന്നു..



വീണ്ടും കാത്തിരിപ്പാണ്.......കുഞ്ഞ് പാല്‍ കിട്ടാഞ്ഞിട്ടാകണം തള്ളയുടെ വയറില്‍ തലകൊണ്ട് ഇടിക്കുന്നുണ്ട്..

“ഈ ശല്ല്യം പിന്നെയും പ്രസവിച്ചോ...ഇതുങ്ങള് പെറ്റുപെരുകി നടക്കാന്‍ പറ്റാണ്ടായല്ലോ ദൈവമേ” ആരോ പിറുപിറുത് കൊണ്ട് മുന്നിലൂടെ നടന്നു പോയി..

പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അടവുകളോരോന്നും കുഞ്ഞിനെ പഠിപ്പിക്കുകയാണ് അമ്മ..ചാടിയും മറിഞ്ഞും വീണും..അവരുടെ അഭ്യാസങ്ങള്‍ കണ്ടാല്‍ ആരും നോക്കി നില്‍ക്കും..


 ഒരു കാര്‍ അവരുടെ മുന്നിലായി നിര്‍ത്തി..കുറച്ച് പരിഷ്കാരികള്‍ ചാടിയിറങ്ങി ക്യാമറകളും ഫോണുകളുമായി ആശ്ചര്യത്തോടെ പടം പിടിക്കാന്‍ തുടങ്ങി.ഓരോ ഫോട്ടോയെടുക്കുമ്പോളും ലോകസൗന്ദര്യം മുഴുവന്‍ ഈ പൂച്ചയിലാണെന്ന മട്ടില്‍ അവര്‍ അതിനെ പുകയ്ത്തുന്നുണ്ട്..  പടമെടുത്ത് കഴിഞ്ഞു കുടിച്ചു തീരാറായ പെപ്സിയുടെ ട്ടിന്നുകള്‍ പൂച്ചക്ക് നേരെ എറിഞ്ഞു കൊണ്ട് കാര്‍ ചീറി പാഞ്ഞു പോയി....പൂച്ച എണീറ്റു ശരീരമൊന്നു കുടഞ്ഞു..

കുറച്ചകലെ ഒരു മനുഷ്യകുഞ്ഞിന്‍റെ കരച്ചില്‍..പൂച്ച പുറത്തേക്കിറങ്ങി കരച്ചില്‍ കേട്ട ഭാഗത്തേക്ക് ചെവി കൂര്‍പിച്ചു..

കുറച്ച് ദൂരെ ഒരു സ്ത്രീ..ഒക്കത്ത് തുണികഷ്ണം കൊണ്ട് കെട്ടി നിര്‍ത്തിയ ഒരു കുഞ്ഞുമുണ്ട്..ഓരോ കടയും കയറിയിറങ്ങി ഭിക്ഷ യാജിക്കുകയാണ്..ചിലര്‍ ആട്ടുന്നുണ്ട്..ചിലര്‍ കനമുള്ള നോട്ടുകള്‍ക്കിടയില്‍ ഭിക്ഷയ്ക്കുള്ള ചില്ലറകള്‍ പരതുന്നുണ്ട്..മറ്റു ചിലര്‍ കരിപുരണ്ട അവളുടെ മേനി നോക്കി ദാഹം തീര്‍ക്കുന്നുണ്ട്...

അവര്‍ ഓരോ കടയും കയറിയിറങ്ങി അവസാനം പൂച്ചയുടെ മുന്നിലെത്തി..പൂച്ചയെയും കുഞ്ഞിനേയും കണ്ടതോടെ ഒക്കത്തിരുന്ന കുഞ്ഞ് കരച്ചില്‍ നിര്‍ത്തി..ചിരിക്കാന്‍ തുടങ്ങി..
കുറച്ച് നേരം അവരെ നോക്കിനിന്നിട്ട് കുഞ്ഞിനെ താഴെ നിലത്തിരുത്തി സ്ത്രീ എങ്ങോട്ടോ പോയി..

അല്പസമയത്തിനു ശേഷം ഒരു ചെറിയ പൊതിയില്‍ മീനുമായി സ്ത്രീ  വന്നു..അത് പൂച്ചയ്ക്ക് മുന്നില്‍ നിവര്‍ത്തി വെച്ചു..പൂച്ച ആര്‍ത്തിയോടെ മീനെല്ലാം തിന്നു..പൂച്ച കുഞ്ഞും ഇടക്കിടക്ക് കടിച്ചു നോക്കുന്നുണ്ട്..

സ്ത്രീ കുഞ്ഞിനെയുമെടുത്ത് തിരിഞ്ഞു നടക്കുമ്പോള്‍ എല്ലാം കണ്ടുനിന്ന ഒരു മനുഷ്യന്‍ ചോദിച്ചു.. 

"രാവിലെ മുതല്‍ ഈ പൊരി വെയിലുംകൊണ്ട്  നടന്നു കിട്ടിയ പൈസകൊണ്ട് ആ തെണ്ടിപൂച്ചക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാന്‍ നിനക്ക് ഭ്രാന്തുണ്ടോ പെണ്ണെ.......?"

സ്ത്രീ ശാന്തമായി അയാളോട് പറഞ്ഞു.. “വിശക്കുന്നവനെ വിശപ്പിന്‍റെ വേദന അറിയൂ..എന്‍റെ കുഞ്ഞിനു വിശന്നാല്‍ എനിക്ക് സഹിക്കില്ല.അത്രയേ എനിക്കറിയൂ..

ആ മനുഷ്യന്‍ മറുത്തൊന്നും പറഞ്ഞില്ല..ATM കാര്‍ഡുകള്‍ക്കിടയില്‍ ഭിക്ഷയ്ക്കുള്ള ചില്ലറതുട്ടുകള്‍ തിരയുമ്പോഴേക്കും സ്ത്രീ നടന്നകന്നിരുന്നു...


ഒക്കത്തിരുന്ന കുഞ്ഞ് ഒരു നിമിഷത്തെ സ്നേഹബന്ധം മുറിഞ്ഞതിന്‍റെ സങ്കടത്തില്‍ പൂച്ചകുഞ്ഞിനെ നോക്കി കരയുന്നുണ്ടായിരുന്നു...പൂച്ചയും കുഞ്ഞും കാഴ്ച്ച കണ്ണില്‍നിന്നു മറയുന്നത് വരെ അവരെ നോക്കി നിന്നു...

                                                               ശുഭം