നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

തിമിരക്കണ്ണുകള്‍

നിസ്ക്കാരം കഴിഞ്ഞ് ആരും എണീറ്റ് ഓടരുത്..പത്തുമിനിറ്റ് ഒരു കാര്യം പറയാനുണ്ട്..ജുമാ നിസ്ക്കാരം തുടങ്ങുന്നതിനു മുമ്പ് ഇമാം പറഞ്ഞു....വാതില്‍ക്കല്‍ സ്ഥാനം പിടിച്ചിരുന്ന പള്ളിവഴിയിലെ കച്ചോടക്കാരന്‍ മൂസക്കാ അത് കേട്ട് ഉള്ളോട്ട്‌ കയറി ഇരുന്നു..

ഇമാം പറഞ്ഞതിന്‍റെ പലവിധ സാധ്യതകള്‍ മനസ്സിലിട്ടു കൊണ്ടായിരിക്കണം എല്ലാവരും നിസ്ക്കരിക്കാന്‍ കൈ കെട്ടിയത്..പിരിവാണോ...അതോ....?

പിരിവായിരിക്കും എന്ന് കരുതിയവര്‍ കുറച്ച് പേര്‍ നിസ്ക്കാരം കഴിഞ്ഞയുടനെ എണീറ്റ് ഓടി..ചിലര്‍ വെറുതെ ഫോണ്‍ ചെവിയില്‍ വെച്ച് സ്കൂട്ടായി..

ബലിപെരുനാളിന് ഇനി കുറച്ച് ദിവസം കൂടിയേ ഉള്ളൂ..അതിന്‍റെ കാര്യങ്ങളൊക്കെ ഒന്ന് തീരുമാനിക്കണ്ടേ....?”

അതിപ്പോ എന്ത് തീരുമാനിക്കാനാ...? ഇത് വരെ കിട്ടിയത് 25 പോത്ത്..ഇനി ആരെങ്കിലും ഉണ്ടോ...?കണക്ക് പുസ്തകം പിടിച്ച് ഹാജ്യാര് വിളിച്ച് ചോദിച്ചു..
ആരും മിണ്ടിയില്ല..
അല്ല കോയാ..അന്‍റെ വക ഒന്നും ല്ലേ...?
ഹാജ്യാര് ഏറ്റവും പുറകിലിരിക്കുന്ന കോയക്കാനോട് ചോദിച്ചു..

ഹാജ്യാരേ..ന്‍റെല്‍ ഒന്നൂല്ല..ആഗ്രഹണ്ട്...

അതെന്താടോ...അന്‍റെ രണ്ട് മക്കള് ഗള്ഫില് അല്ലെ..ന്നിട്ടും ഒരു പോത്തിന്‍റെ പയ്തി അനക്ക് കൊടുത്തൂടെ...?

ഹാജ്യാരേ..ഗള്‍ഫിന്‍റെ കഥയൊന്നും പറയണ്ട..രണ്ടാളും ഇത് വരേം പച്ച പിടിച്ചില്ല..

അത് പോട്ടെ ഹാജ്യാരേ..എന്തിനാപ്പോ ഇത്രേം പോത്ത്..മ്മളെ മഹല്ലില് ഏറിയാല്‍ നൂറോ നൂറ്റിപ്പത്തോ പൊരയല്ലേ ഉള്ളൂ..പത്തോ പതിനഞ്ചോ പോത്ത് തന്ന അധികല്ലേ...ബാക്കി പൈസക്ക് ഏതെങ്കിലും പാവപ്പെട്ടോന് പൊര വെച്ച് കൊടുത്തൂടെ..ഇല്ലേല്‍ ഏതേലും പാവപ്പെട്ട പെണ്‍കുട്ട്യോളെ കല്യാണം നടത്തി കൊടുത്തൂടെ...?

ഇഞ്ഞി പ്പോ ഈല് ഇടപെടണ്ട..പൈസ മൊടക്കുന്നോര് വര്‍ത്താനം പറയട്ടെ..മഹല്ല് കമ്മിറ്റി പ്രസിടന്റ്റ് എന്ന നെലക്ക് മുപ്പതെണ്ണം തെകച്ചും അറക്കണം എന്നാ ന്‍റെ അഭിപ്രായം..ആ തോട്ടുമുക്കിലെ പള്ളീനേക്കാളും മുന്നില് മ്മള് നിക്കണം..അത് ന്റൊരു വാശിയാ..

ന്നാ പിന്ന കൊറച്ച് അടുത്ത മഹല്ലിലേക്ക് കൊടുത്തൂടെ...? കോയക്ക ബേജാറോടെയാണ് പറയുന്നത്..

അല്ല ഹാജ്യാരേ..കോയ ആ പറഞ്ഞതും ശെര്യല്ലേ..ഇങ്ങന വാരി വലിച്ച് കൊടുത്തിട്ട് അനാഥിയാക്കണോ..?” ഇമാം ഇടപെട്ടു.

അവിടുത്തെ കാര്യം നോക്കാന്‍ അവിട മഹല്ല് ഇല്ലേ..? ഇതില് ഇനി വേറൊന്നും പറയാനില്ല..എല്ലാം പറഞ്ഞ പോലെ..അറവ് നടക്കട്ടെ..ഹാജ്യാര് എണീറ്റു..

പള്ളി വാതിലില്‍ ടവ്വല്‍ വിരിച്ചു കയ്യില്‍ ചെറിയൊരു കാര്‍ഡും പിടിച്ച് ഇരിക്കുന്ന സ്ത്രീ എല്ലാവരും വരുന്നത് കണ്ട് എണീറ്റ്‌ നിന്നു..ചിലര്‍ പത്തും ഇരുപതും ടവ്വലിലേക്ക് ഇട്ട് കൊടുത്തു..
ഹാജ്യാര് മുന്നിലെത്തിയപ്പോള്‍ സ്ത്രീ കാര്‍ഡ് നീട്ടി കൊണ്ട് പറഞ്ഞു..

എന്നെ സഹായിക്കണം...

ഇങ്ങള് ബലി പെരുന്നാക്ക് വരീന്‍..ന്‍റെ ഓതീന്നു കൊറച്ച് എറച്ചി അനക്ക് തരാം..അതേ പ്പോ ണ്ടാവൂ..

എറച്ചി മാണ്ട ഹാജ്യാരേ..മോളെ കല്യാണാ അടുത്ത മാസം..പൈസ ഒന്നും ഇല്ല..ഇങ്ങള് കാര്യായിറ്റ് എന്തെങ്കിലും തരണം..

അതിനിപ്പോ ഞാന്‍ എന്താക്കാനാ..ന്റെല്‍ മാണ്ടേ..പത്ത് നാപ്പതിനായിരം ഉറുപ്യ ആയി പോത്തിന്..ഇപ്പ്രാവശ്യം മറ്റൊരെക്കാളും പത്ത് പോത്ത് അധികാ മ്മളെ മഹല്ലില്....ഇങ്ങള് ഏതായാലും പെരുന്നാളൊക്കെ കൈഞ്ഞിറ്റ് വരീ..അപ്പൊ നോക്കാം..

ഹാജ്യാരുടെ കയ്യില്‍ നിന്ന് കാര്യമായിട്ട് ദാനം കിട്ടുമെന്ന് കരുതിയ സ്ത്രീ നിലത്തെ ടവ്വലെടുത്ത് കണ്ണു തുടച്ചു..

എല്ലാം കണ്ടുനിന്ന കോയക്കാ കുറച്ച് പൈസയെടുത്ത്‌ സ്ത്രീക്ക് കൊടുത്തിട്ട് പറഞ്ഞു..
കരയണ്ട മോളെ..ഇവിടെ എല്ലാം മത്സരമാണ്..അതിനിടക്ക് നിന്‍റെ കണ്ണീര് കാണാന്‍ ആര്‍ക്കാ നേരം..പടച്ചോന്‍ എന്തെങ്കിലും വഴി കാണിച്ചു തരും....!!

No comments:

Post a Comment