നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ഇരുചക്ര ശകടം


മൊയ്തുന്‍റെ അരവണ്ടി സൈക്കിള്‍ ഓടിച്ചു പഠിച്ചപ്പോ തുടങ്ങ്യതാ ഇനിക്ക്യൊരു പൂതി..ഒരു സൈക്കിള്‍ വാങ്ങണം..
വാപ്പാനോട് പറഞ്ഞാ കിട്ടൂല..അതുറപ്പാ..പിന്നെയുള്ളത് ഉമ്മാനോടാ... പറഞ്ഞാ കയില് കണകൊണ്ട്(ചിരട്ട കയില്‍) ചിലപ്പോ ചന്തിക്ക് കിട്ടും..

ഹാ.....ഒരടി കിട്ടിയാലും വേണ്ടീല....

"ഉമ്മാ.....മൊയ്തുന്‍റെ പോലത്തെ ഒരു സൈക്കിള്‍ എനിക്കും വേണം.."
ഉമ്മ കേട്ട മട്ടില്ല..ഞാനൊന്നുകൂടി അടുത്തു ഉമ്മാന്‍റെ തട്ടത്തിന്‍റെ തുമ്പ് പിടിച്ചുകൊണ്ട് പറഞ്ഞു..

ഉമ്മാ ....സൈക്കള്‍......

പ്.ഫാ........!

ഉമ്മയൊരൊറ്റ പുച്ചിക്കല്‍ പുച്ചിച്ചു. ഞാനതില്‍ തെറിച്ച് വിറകുപുരയുടെ മൂലയിലെത്തി.

ഇവിട റേഷനരി വാങ്ങാന്‍ പൈസല്ല.അപ്പളാ ഓന്‍റെ ഒരു പൂതി..ഉമ്മ 100 ഡിഗ്രിയില്‍ തിളച്ചു..
അനുകൂലമായ മറുപടി പ്രതീക്ഷിച്ച എന്‍റെ കണ്ണുകള്‍ രണ്ടിഞ്ചു ഉള്ളോട്ട് താഴ്ന്നു..

എന്‍റെ കണ്ണുനിറഞ്ഞു ...ആ നില്‍പ്പ് ഒരു പത്തുമിനിറ്റ് നിന്നു..പത്തുമിനിറ്റ് കൊണ്ട് ഉമ്മ 0 ഡിഗ്രിയില്‍ എത്തിയിരുന്നു..



പാല് കൊടുത്ത വകയില്‍ കുറച്ച് പൈസ കിട്ടാനുണ്ട്..എന്നാലും തികയില്ല.ഉമ്മ പറഞ്ഞു..

പഴേതായാലും മതി....ഞാന്‍ ശേഷിച്ച പ്രതീക്ഷയോടെ കെഞ്ചി..ചെത്തുക്കാരന്‍ മണിയേട്ടന്‍റെ വണ്ടി വില്‍ക്കുന്നെന്നു കേട്ടു.. .

ഉമ്മയൊന്നു മൂളി...

പിറ്റേന്ന് മുതല്‍ മണിയേട്ടന്‍റെ കള്ളുകുടതിന്‍റെ പിന്നാലെയായി നടത്തം..അധികം സംസാരിക്കാത്ത ആളാ മണിയേട്ടന്‍... ഓരോ തെങ്ങില്‍ ചെത്താന്‍ കയറുമ്പോഴും ഞാനുണ്ടാകും താഴെ..
അവസാനം മണിയേട്ടന്‍ വില പറഞ്ഞു.. 300 ഉറുപ്പ്യ..അതും റൊക്കമായിട്ട് വേണം..

പൊളിഞ്ഞു വീഴാറായ വണ്ടിക്ക് ഈ വില അതികമാ..ഞാന്‍ പറഞ്ഞു....

എന്നാപിന്നെ ഞാന്‍ തൂക്കിവിറ്റെക്കാം..എന്നാലും കിട്ടും300

സൈക്കളില്‍ കേറാന്‍ പൂതി വെച്ചുപോയി..ഞാന്‍ കച്ചവടം ഉറപ്പിച്ചു.

150 ഉറുപ്പ്യ ഉമ്മ തരും..ബാക്കിയുണ്ടാക്കാന്‍ വഴി തപ്പി.ഉപദേഷ്ടാവ് മോയ്തൂന്‍റെ ബുദ്ധി വര്‍ക്ക് ചെയ്തു ..പഴയ സാധനം പെറുക്കാം..




 അങ്ങിനെ നാട്ടിലെ ഒരുവിധം പനങ്കുണ്ടകളെല്ലാം സേര്‍ച്ച്‌ ചെയ്തു..(പണ്ടൊക്കെ ഒഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക്കുകളും പനയുടെ ഇറയിലാണ് വെക്കാര്‍)
എല്ലാം കൂടി 300 ഒപ്പിച്ചു..

സൈക്കള്‍ വാങ്ങിച്ചു..
തുരുമ്പുപിടിച്ചു വീഴാറായ ആ ശകടത്തില്‍ ഞാനൊരു ജേതാവിനെ പോലെ കയറിയിരുന്നു ചവിട്ടി..
ബെല്ലൊന്നു അമര്‍ത്തിയടിച്ചു..ഒരു ഞരക്കം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ..എനിക്കാണേല്‍ വിമാനത്തില്‍ കയറിയ സന്തോഷം..




സൈക്കളില്‍ നിന്നിറങ്ങിയ നേരമില്ല..എപ്പോഴും കഴുകി തുടയ്ക്കും..കഴുകുമ്പോള്‍ തിളങ്ങുന്ന തുരുമ്പിന്‍റെ നിറം നോക്കി ഞാന്‍ സന്തോഷിച്ചു..

ദിവസങ്ങള്‍ ഓരോന്ന് കൊഴിഞ്ഞുവീണു..എന്‍റെ സൈക്കളിന്‍റെ ഓരോ പാട്സും..ചെറിയ അസുഖങ്ങളൊക്കെ ഭേദമാക്കാന്‍ ഞാന്‍ പഠിച്ചു..
അല്ലേല്‍ സൈക്കിള്‍ എന്നെ പഠിപ്പിച്ചു...




ഒരു ദിവസം...ഞാനെന്‍റെ തേരിനെ അഴിച്ചുപണിയുകയാണ്
വീട്ടില്‍ ചോറും കറിയും വെച്ചിട്ടില്ല..സാധനങ്ങള്‍ വാങ്ങിക്കാന്‍ എന്നെ എല്‍പ്പിചിട്ടാണ് വാപ്പ ചുമട്ട് പണിക്ക് പോയത്..

ഉമ്മാന്‍റെ നീട്ടി വിളി വന്നു.ഞാനത് മൈന്‍റ് ചെയ്തില്ല(അല്ലേലും ആദ്യത്തെ മുന്നറിയിപ്പുകള്‍ അവഗണിക്കാറാ പതിവ്)
വാപ്പ ഉച്ചക്ക് വരുമ്പോളേക്കും ചോറ് റെഡിയാവണം..

ഞാനവിടുന്ന്‍ അനങ്ങിയില്ല..

ഉമ്മാന്‍റെ അടുത്ത അറിയിപ്പ് വന്നു..ഞാന്‍ കൂട്ടിയൊപ്പിച്ച വണ്ടീം എടുത്ത് വീടിന്‍റെ പടവിറങ്ങി..കാരണം മൂന്നാമത്തെ അറിയിപ്പ് അടിയായിരിക്കും..

ഓട്ടാന്‍ പറ്റാത്ത സൈക്കളും ഉന്തി ഞാന്‍ ഓടി കടയിലെത്തി..വഴിനീളെ നിര്‍ത്തി നിര്‍ത്തിയുള്ള റിപയറിംഗ് കഴിയുമ്പോളേക്കും സമയം ഒരുപാട് വൈകിയിരുന്നു..
മണിയേട്ടന്‍റെ പുതിയ സൈക്കള്‍ ഓടുന്നതിനേക്കാള്‍ സ്പീഡില്‍ ഞാന്‍ വണ്ടീം ഉന്തി വീട്ടിലേക്കോടി..





ഇടവഴിയെത്തിയപ്പോഴേക്കും സൈക്കളിനെ കവച്ചുവെക്കുന്ന ശബ്ദത്തില്‍ വാപ്പ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
സൈക്കള്‍ പടവ് കയറ്റാന്‍ നിന്നില്ല..ഇപ്പളത്തെ കണ്ടീഷന്‍ വെച്ച് സൈക്കള്‍ താഴെ പറമ്പില്‍ തന്നെയെത്തും..

ഞാന്‍ കൂട്ടിപിടിച്ച അരിയും സാധനവും എടുത്ത് തലകുനിച്ച് വീട്ടിലേക്ക് നടന്നു.



 ഡാ .................! വാപ്പാന്‍റെ വിളിയാണ്.



തലയുയര്‍ത്തി വാപ്പാനെ ഒന്ന് നോക്കി..
വാപ്പാന്‍റെ നോട്ടം എന്‍റെ ചങ്ക് തകര്‍ത്തു..
വിശപ്പിന്‍റെ ദേഷ്യത്തിന്‍റെ സങ്കടത്തിന്‍റെ ആ നോട്ടത്തില്‍ എന്‍റെ കണ്ണ് നിറഞ്ഞിരുന്നു..

ഒന്നും കഴിക്കാതെ വാപ്പ വീണ്ടും പണിക്ക് പോയി...
ഒന്നും മിണ്ടാതെ ഉമ്മയും ഞാനും..
ഇതൊന്നുമറിയാതെ സൈക്കള്‍ താഴെ പറമ്പിലും.
-------------------------------------------------------------------------------------


No comments:

Post a Comment