നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

സൈനുദ്ധീന്‍



അറിയാവുന്ന സകല ഗള്‍ഫുകാരുടെയും കയ്യും കാലും പിടിച്ച് ഒടുക്കം സൈനുദ്ധീന്‍ സൌദിയിലെത്തി..ഗള്‍ഫ്‌ സൈനുദ്ധീന്‍എന്നാ നാട്ടുകാര് ഓനെ വിളിക്കുന്നത്..വാ തൊറന്നാല്‍ ഗള്‍ഫിന്‍റെ കാര്യേ പറയൂ..

 

പരിജയമുള്ള ഒരു ആലിക്കാന്‍റെ ബക്കാലയില്‍(സൂപ്പര്‍ മാര്‍ക്കറ്റ്) ജോലിയും കിട്ടി..സുഖം സ്വസ്ഥം....

തലയില്‍ ഒരു പുണ്ണാക്കും ഇല്ലെന്നു പറഞ്ഞവരെ ഞെട്ടിച്ചു കൊണ്ട് അറബി ഭാഷ സൈനുദ്ധീന്‍ നന്നായി പഠിച്ചു..15 കൊല്ലം നിന്നിട്ടും അറബി ശെരിക്ക് പഠിക്കാത്ത ആലിക്കാന്‍റെ മുഖത്ത് നോക്കി ഇവന്‍ ഒന്ന് ഞെളിഞ്ഞു..എന്തോന്ന്ടെ ഇതൊക്കെ എന്നാ മട്ടില്‍ ഇക്കയും..

 

ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതോണ്ട് കുറെ അറബി സുഹൃത്തുക്കളെ സൈനുദ്ധീന് കിട്ടി..അന്യ ഭാഷക്കാരോട് ഒരു തരം പുച്ഛവും..കടയില്‍ വരുന്ന മലയാളികളോട് മിണ്ടാന്‍ മടിയായി..എല്ലാവരോടും അറബിഭാഷ മാത്രം..

ഒന്ന് രണ്ട് വാക്കുകള്‍ കൊണ്ട് വര്‍ഷങ്ങളായി ഈ മരുഭൂമിയില്‍ ജീവിച്ചുപോന്ന പാവങ്ങള്‍ ഇവനോട് സംസാരിക്കാന്‍ മടിയായി ആ വഴി വരാതെയായി..

 

ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞു..

“നിനക്ക് നന്നായി അറബി അറിയാം..നിനക്ക് സ്വന്തമായി ബിസിനസ് നടത്തിക്കൂടെ? ഒരു അറബി ഇവന്‍റെ ചെവിയില്‍ ഊതി..

കേട്ട പാ കേള്‍ക്കാത്ത പാ ഒരു പുതിയ ബിസിനസ്സിനെ കുറിച്ച് സൈനുദ്ധീന്‍ തലപുകയ്ക്കാന്‍ തുടങ്ങി..ഇതിനിടെ നിന്ന കടയില്‍ നിന്നും പൊടിയും തട്ടി രാജിവെച്ചിരുന്നു..

പോകുമ്പോള്‍ ആലിക്ക പറഞ്ഞു.. “മോനെ നില മറന്നാലും നിലം മറക്കരുത്..അത് നിനക്ക് നന്നല്ല..”

 

ഇക്കാന്‍റെ നേരെ മുന്നിലെ റോഡ്‌ സൈഡില്‍ തന്നെ പുതിയൊരു ബക്കാല സൈനുദ്ധീന്‍ തുറന്നു..കുഴപ്പമില്ലാത്ത കച്ചവടം..ഇതിനിടെ വേഷം അറബികളുടെ തോപ്പിലേക്ക്(ജുബ്ബ) മാറ്റിയിരുന്നു..

സ്വയം അറബിയായ മട്ടാണ്..വഴിയെ പോകുന്ന മലയാളികളെല്ലാം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്..സൈനുദ്ധീന്‍ അതൊന്നും ശ്രദ്ധിച്ചില്ല..അല്ലെങ്കില്‍ കണ്ടില്ല.

 

ഒരു ദിവസം കടയിലേക്ക് കുറച്ച് അറബി പെണ്ണുങ്ങള്‍ കയറി..സാധാരണ സ്വന്തം ഭര്‍ത്താക്കന്മാര്‍ വരെ ഭാര്യമാരില്‍ നിന്നും ഒരകലം പാലിക്കും..കാരണം നിയമങ്ങള്‍ അധികവും സ്ത്രീകളെ അനുകൂലിക്കുന്നു എന്നുള്ളതാണ്..

ഒരു അറബിപെണ്ണ്‍ എന്തോ ഒരു സാധനം കടയില്‍ നിന്നും കട്ടെടുത്തു..ഇത് അവളുടെ സൌദിയും സൈനുദ്ധീനും കണ്ടു..സൌദിയുടെ വാക്ക് കേള്‍ക്കാതെ സൈനുദ്ധീന്‍ ചാടിവീണ് അവളുടെ ബേഗില്‍ കയറിപ്പിടിച്ചു..

 

പഠേ..........!!! കിട്ടി കരണത്തൊന്ന്..കൂടെയുണ്ടായിരുന്ന അറബിച്ചികളും നല്ലോണം പെരുമാറി..

 

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല.. പോലീസ് ജീപ്പുകള്‍ ചീറിവന്നു..സൈനുദ്ധീനെയും പൊക്കിയെടുത്ത് ജീപ്പിലേക്കിട്ടു..എല്ലാരും ദൂരെ നിന്ന് എല്ലാം നോക്കിനിന്നു..


കടയിലിരുന്നു ആലിക്ക ഇതെല്ലാം നോക്കി നില്‍ക്കുവാണ്..ഇപ്പുറത്തെ കടയില്‍ നിന്നും സൌദിയും..

 

ജീപ്പിലിരുന്നു സൈനുദ്ധീന്‍ ഉച്ചത്തില്‍ കരഞ്ഞു..കരച്ചിലില്‍ മാതൃഭാഷ തെളിഞ്ഞു നിന്നു... ആലിക്കാ ഇങ്ങോട്ട് വരീ ആലിക്കാ.....!!”
കടയുടെ ഷട്ടര്‍ താഴ്ത്തി ആലിക്ക നേരെ റൂം ലക്ഷ്യമാക്കി നടന്നു..

മോനെ....നില മറന്നാലും നിലം മറക്കരുത്......ആലിക്ക മനസ്സില്‍ മന്ത്രിച്ചു....
----------------------------------------------------------------------------------------------
on fb:-http://goo.gl/tND89H

No comments:

Post a Comment