നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

മാജിക്ക്

കാര്‍ണിവലിന്‍റെ നോട്ടീസുമായാണ് സ്കൂളില്‍ നിന്ന്‍ ഞാനും പെങ്ങളും വീട്ടിലെത്തിയത്..നേരെ ചെന്നു അരിപ്പൊടി വറുത്ത് കൊണ്ടിരിക്കുന്ന ഉമ്മാന്‍റെ മുന്നില്‍ നോട്ടീസ് നിവര്‍ത്തി വെച്ചു..


ഞാന്‍ സ്നേഹത്തോടെ ഉമ്മാന്‍റെ കയ്യിലെ ചട്ടകം(തവി)വാങ്ങി ചെമ്പില്‍ ഇളക്കി കൊണ്ട് ചോദിച്ചു....


ഉമ്മാ.. പുലീം സിംഹൊക്ക വരുന്നുണ്ടോലെ..മ്മക്കൊന്നു കാണാന്‍ പോണ്ടേ….?


കയ്യിലെ ചട്ടകം പിടിച്ച് വാങ്ങികൊണ്ട് ഉമ്മ ഗര്‍ജിച്ചു..


"ഇഞ്ഞി നായാട്ടിനു പോകുന്നുണ്ടോ ...പരീക്ഷയാ വരുന്നത്..പോയി നാലക്ഷരം പഠിക്കാന്‍ നോക്ക്..ഇവിടിപ്പോ ആരുല്ല ആറാട്ടില്‍ പോകാന്‍.."


പ്രതികരണം കാത്ത് നിന്നത് പോലെ അടുക്കളപ്പടിയില്‍ നിന്നും പെങ്ങള്‍ ഉള്ള വായില്‍ ചീറി(കരഞ്ഞു)ഞാനും അത് ഏറ്റുപിടിച്ചു....ചാണകം മിനുകിയ തറയില്‍ കാലിട്ടടിച്ച് ഞങ്ങള്‍ രണ്ടും മുഖത്തോട് മുഖം നോക്കി മത്സരിച്ച് കരഞ്ഞു..


എന്തൊര് അലസായി പ്പോയി ഇതിറ്റങ്ങളെ കൊണ്ട്..മീത്തലെ നായരോട് ചോദിക്ക് പോരുമോ എന്ന്..ഉണ്ടേല്‍ പോയി വേഗമിങ്ങ് പോരീ..ഉമ്മ പറഞ്ഞു..


അച്യുതന്‍ നായര്‍.......

ഒരു പാവം..പണിക്കൊന്നും പോകാത്തത് കൊണ്ട് എപ്പോളും അവിടെ ഉണ്ടാകും..


ന്‍റെല്‍ പൈസയൊന്നുമില്ല..ഒന്നിനും വാശി പിടിക്കരുത്..കൈവിട്ട് നടക്കരുത്..അവിടേം ഇവിടേം തൊള്ളേം കാണിച്ച് നില്‍ക്കരുത് എന്നീ നിബന്ധനകള്‍ മുന്നോട്ട് വെച്ച് അച്ചൂന്നായര്‍ ഇറങ്ങി..അച്ചൂന്നായര് മുന്നിലും ഞങ്ങള്‍ പിന്നിലുമായി..


ദൂരെ നിന്നെ ആറാട്ടിന്‍റെ വെളിച്ചവും ശബ്ദവും കേട്ട് തുടങ്ങി..പോകുന്നവരും വരുന്നവരും ആകെ പൊടിമയം..


ഓരോരോ കാഴ്ചകള്‍ കണ്ട് നടക്കുമ്പോളാണ് മാജിക്ക് എന്ന് എഴുതിയ ബോര്‍ഡ് കണ്ടത്..ഒരു ടിക്കറ്റിനു 2 രൂപ..പൊട്ടിപ്പൊളിഞ്ഞ സ്പീക്കറില്‍ നിന്നും മധുരകരമായിരുന്ന ഏതോ ഗാനം കരകരാന്ന്‍ കേള്‍ക്കുന്നുണ്ട്...മുന്നില്‍ കുറെ മാജിക്കിന്‍റെ ചിത്രങ്ങളും..

ബോര്‍ഡ് കണ്ടപ്പോ എനിക്ക് പൂതിയായി മാജിക് കാണാന്‍..അചൂന്നായര്‍ വഴങ്ങുന്നില്ല.. നായരുടെ രണ്ട് ചെവിയിലും ഞങ്ങള്‍ രണ്ടും അലറി കരഞ്ഞു..ഒടുക്കം സഹികെട്ട് രണ്ട് ടിക്കറ്റെടുത്ത് എന്നെയും പെങ്ങളെയും മാജിക് ഹാളിലേക്ക് തള്ളി വിട്ടു..



സ്വര്‍ണ്ണ റിബണുകള്‍ കൊണ്ട് അലങ്കരിച്ച ഒരു സ്റ്റേജ്..ആളുകള്‍ നിറയുന്നതെയുള്ളൂ..ഞാനും പെങ്ങളും ഏറ്റവും മുന്നില്‍ തന്നെ സ്ഥാനം പിടിച്ചു..നല്ല ബ്രേക്ക്ഡാന്‍സിന്‍റെ പാട്ട് വെച്ചിട്ടുണ്ട് സ്റ്റേജില്‍..ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ നേരെ ബേക്ക് സീറ്റില്‍ ക്ലാസ്സിലെ പോക്കിരി ചിണ്ടന്‍ ഇരിക്കുന്നു..


ഞാന്‍ പെങ്ങളെ ചെവീല്‍ മെല്ലെ പറഞ്ഞു. “.ഓനാ ന്‍റെ തലക്ക് കല്ലെടുത്തെറിഞ്ഞെ


ഞ്ഞി മിണ്ടാണ്ട് നിക്ക്..ഇപ്പ തൊടങ്ങും മാജിക്”..പെങ്ങള്‍ സ്റ്റേജിലെക്ക് കണ്ണും നട്ടിരുന്നു..


കര്‍ട്ടന്‍ മാറി..മാന്ത്രികന്‍ ദണ്ടുമായി സ്റ്റേജില്‍ പ്രത്യക്ഷപെട്ടു..എല്ലാരും കയ്യടിച്ചു..ഓരോരോ മാജിക്കുകള്‍ തുടങ്ങി..ഓരോന്നിനും ഞങ്ങള്‍ ആര്‍പ്പു വിളിച്ചു കൊണ്ടിരുന്നു..


"അടുത്തതായി കാണികളില്‍ നിന്നും ഒരു കുട്ടി സ്റ്റേജിലെക്ക് വരണമെന്ന് അഭ്യര്‍ത്തിക്കുന്നു.." മാന്ത്രികന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു..

കേട്ടപാടെ ഒറ്റ ചാട്ടത്തിനു ഞാന്‍ സ്റ്റേജില്‍ കയറി..


മോന്‍റെ പേരെന്താ..മജീഷ്യന്‍ ചോദിച്ചു..


ഞാന്‍ വിനയത്തോടെ പേര് പറഞ്ഞു.


മോന് പാട്ട് പാടാന്‍ അറിയോ..?


ഞാന്‍ തല കുലുക്കി..മൈക്കെടുത്ത് അറിയുന്ന ഒരു സിനിമാപാട്ട് പാടി..
എല്ലാരും കയ്യടിച്ചു..എന്‍റെ രോമമെല്ലാം എണീറ്റ് നിന്നു..ശരീരമാകെ ഒരു കോരിത്തരിപ്പ്..ചിണ്ടനെ ഞാന്‍ അഹങ്കാരത്തോടെ ഒന്ന് നോക്കി.


പാട്ട് കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങാന്‍ നോക്കിയപ്പോള്‍ മജീഷ്യന്‍ എന്നെ പിടിച്ച് വലിച്ച് സ്റ്റേജിലെക്ക് തന്നെയിട്ടു..പാട്ട് പാടാനല്ല മോനെ വിളിച്ചെ..നമുക്കൊരു മാജിക്ക് കാണിക്കാം..മജീഷ്യന്‍ പറഞ്ഞു..


നാളെ സ്കൂളിലെ കുട്ടികളും മാഷുമാരും എന്നെ ആരാധനയോടെ നോക്കുന്നതും പുകയ്ത്തുന്നതും ഒരു മിനിറ്റ് കൊണ്ട് മനസ്സിലൂടെ മിന്നി മറഞ്ഞു..ഞാനാകെ അഭിമാനപുളകിതനായി..

ഞാന്‍ പറഞ്ഞു.. റെഡി...!!


മജീഷ്യന്‍ എനിക്കൊരു ഗ്ലാസ് പാല് തന്നു..ഞാന്‍ വാങ്ങി ഒറ്റ വലിക്ക് കുടിക്കാന്‍ നോക്കിയപ്പോള്‍..അങ്ങേര് ഗ്ലാസ് പിടിച്ച് വാങ്ങി കുറച്ച് ദൂരെ ഒരു ടാബിളില്‍ വെച്ചു..കൈ കൊണ്ട് ഗ്ലാസ്സിനു മുകളില്‍ എന്തൊക്കെയോ മാന്ത്രിക ചലനങ്ങള്‍ ചെയ്ത ശേഷം എനിക്കൊരു സ്ട്രോ തന്നിട്ട് വലിക്കാന്‍ പറഞ്ഞു..ഗ്ലാസ് ദൂരെ ടാബിളിലും സ്ട്രോ എന്‍റെ ചുണ്ടിലും..ഞാന്‍ വലിച്ചു..കാറ്റല്ലാതെ ഒന്നും കിട്ടിയില്ല..പക്ഷെ ഗ്ലാസ്സിലെ പാല്‍ മുഴുവന്‍ തീര്‍ന്നിരുന്നു..


ശെടാ ഈ പാല്‍ എങ്ങോട്ട് പോയി..ഞാന്‍ വായയില്‍ നാവു കൊണ്ട് പരതി നോക്കി..ഇല്ല..പാലിന്‍റെ പാട പോലും എവിടെയും തടഞ്ഞില്ല..

അങ്ങനെ ആലോചിച്ചിരിക്കെ മജീഷ്യന്‍ മണ്ണെണ്ണ ഒഴിക്കുന്ന നാളവുമായി വന്നു..എന്‍റെ ചെവീല്‍ പറഞ്ഞു സിബ്ബ് അയിക്ക്..


അയ്യേ..ഇങ്ങളെന്താ പറയുന്നേ..ഞാനയിക്കൂലാ..ഞാന്‍ നാണം കൊണ്ടും പേടികൊണ്ടും ട്രൌസറിന്‍റെ സിബ്ബില്‍ മുറുക്കെ പിടിച്ചു..


സിബ്ബ് മാത്രം അഴിച്ചാല്‍ മതി.ഒന്നും ചെയ്യൂലാ.....മജീഷ്യന്‍ വീണ്ടും പറഞ്ഞു


അവസാനം ഷഡ്ജം ഉണ്ടെന്ന് പരതി ഉറപ്പ് വരുത്തി ഞാന്‍ സിബ്ബ് മെല്ലെ താഴ്ത്തി..

മജീഷ്യന്‍ കയ്യിലെ നാളം എന്‍റെ ഔട്ട്‌പുട്ടില്‍ ഫിറ്റ് ചെയ്തു..

ഞാന്‍ കാണികളെ നോക്കാതെ വേറെയെങ്ങോട്ടോ കണ്ണ് പായിച്ച് നിന്നു..ഏതായാലും കുടുങ്ങി..ഇനി എന്തേലും ആവാതെ പറ്റില്ലല്ലോ..

മജീഷ്യന്‍ എന്‍റെ വയറില്‍ രണ്ട് തടവല്‍.. ദാ പോകുന്നു നാളത്തില്‍ കൂടെ മൂത്രം.. അല്ല പാല്..


അത് വരെ ഉണ്ടായിരുന്ന സകല രോമാഞ്ചവും അത് വഴി ഒലിച്ച് പോയി..വല്ലാത്ത ചതിയായി പോയി..ഞാന്‍ ഔട്ട്‌പുട്ടിലേക്കുള്ള മസില്‍ ഒന്ന് കയറ്റി പിടിച്ച് നോക്കി..അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്.. "ഇല്ല ഈ പോകുന്നതിനു ഞാനുമായി ഒരു ബന്ധവുമില്ല.."


കുറച്ച് നേരം പാല്‍ നാളത്തിലൂടെ പോയ്‌ കൊണ്ടേയിരുന്നു..മജീഷ്യന്‍ രണ്ട് കൈകളും വിടര്‍ത്തി കുനിഞ്ഞു നിന്നു അനുമോദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഞാന്‍ നാണത്താല്‍ നാളം പിടിച്ച് കുനിഞ്ഞു നില്‍ക്കുകയായിരുന്നു..കാണികളുടെ കരഘോഷത്തിനിടയില്‍ ഒന്ന് രണ്ട് കൂക്കുവിളി ഞാന്‍ കെട്ടു..ഞാന്‍ മെല്ലെ കാണികളുടെ നേര്‍ക്ക് കണ്ണൊന്നു വെട്ടിച്ചു നോക്കി..ഊഹം തെറ്റിയില്ല..ചിണ്ടന്‍ കസേരയില്‍ കയറി നിന്നു കൂക്കുവാ..


മജീഷ്യന്‍ പുറത്ത് തട്ടിയിട്ട് പറഞ്ഞു..വെല്‍ഡന്‍ മയ്ബോയ്‌...മോന്‍ ചുണക്കുട്ടിയാ.നാളെ വന്നാല്‍ നമുക്ക് ഒന്ന് കൂടി കാണിക്കാം..ട്ടിക്കറ്റ് ഫ്രീ..


അങ്ങേര് പറഞ്ഞു തീരുന്നതിനു മുമ്പേ സിബ്ബിടാതെ ഞാന്‍ പുറത്തേക്കോടി..പുറകെ പെങ്ങളും..

വെളിയില്‍ അചൂന്നായര്‍ എന്നെ കണ്ടതും പൊട്ടിച്ചിരിച്ചു..
അയാളും സ്റ്റേജിന്‍റെ ഏതോ കീറലില്‍ കൂടി എന്‍റെ പ്രകടനം കണ്ടുകാണും..


 ഞാന്‍ വീട്ടിലേക്ക് തിരിഞ്ഞു നടന്നു..


"അല്ലാ..പുലീം സിംഹമൊക്ക അപ്പുറത്താ..കാണണ്ടേ..?" അച്ചൂന്നായര്‍ ചോദിച്ചു.


ഇനിക്കി പുലീം മാണ്ട സിംഹോം മാണ്ടാ ..ഞാന്‍ നടത്തം സ്പീഡ് കൂട്ടി..

പെങ്ങള് ഓടി മുന്നില്‍ നിന്നിട്ട് ഗാനമെന്നോണം പാടി തുടങ്ങി..


ഞാനിത് പറയും
 
ഞാനിത് പറയും” ..ഇല്ലേല്‍ ഇനിക്കി വള വാങ്ങി തരണം..


ആകെ നാണം കെട്ടു.ഇനി വീട്ടിലറിഞ്ഞാല്‍ എല്ലാരും അറിയും.ഒരുറുപ്പ്യയുടെ കുപ്പി വള വാങ്ങി കൊടുത്ത് പെങ്ങളുടെ വായ പൂട്ടിച്ചു..അച്ചൂന്നായരോട് ആരോടും പറയരുതെന്നും പറഞ്ഞു..


പക്ഷെ ചിണ്ടനാണ് വിഷയം..കല്ല്‌ തലക്ക് കൊണ്ടതിന്‍റെ ദേഷ്യം മാറിയില്ല..എങ്ങനെയൊന്നു അനുനയത്തില്‍ എത്തും..
കീശേല്‍ തപ്പിയപ്പോ മൂന്നുറുപ്പ്യ ബാക്കിണ്ട്..അതിന് വെള്ളം ചീറ്റുന്ന ഒരു തോക്ക് വാങ്ങി..ഇത് കൊടുത്ത് ചിണ്ടനെ സോപ്പിടാം എന്ന് മനസ്സില്‍ കരുതി..


പിറ്റേന്ന് എല്ലാരും എത്തുന്നതിനു മുമ്പേ എത്താന്‍ നേരത്തെ സ്കൂളിലേക്ക് ഇറങ്ങി..കൂടെ വെള്ളം നിറച്ച തോക്കും കരുതി..

പക്ഷെ എന്‍റെ എല്ലാ കണക്കുകളും തെറ്റിച്ച് കൊണ്ട് ഒരു റൌണ്ട് പര്യടനം പൂര്‍ത്തിയാക്കി സ്കൂളിന്‍റെ തിണ്ണയില്‍ വിശ്രമിക്കുന്ന ചിണ്ടനെയാണ് ഞാന്‍ കണ്ടത്..
ഞാന്‍ തോക്ക് ബേഗില്‍ തന്നെ വെച്ചു..കുട്ടികള്‍ ഓരോരുത്തരായി എന്നെ കാക്കപ്പട പോലെ വന്ന് കളിയാക്കാന്‍ തുടങ്ങി..

സഹികെട്ടപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു പറഞ്ഞു..


ധൈര്യമുണ്ടേല്‍ ഇങ്ങളാരെങ്കിലും ഒന്ന് പാല് മൂത്രിക്കൂ......!!!
എല്ലാരും നിശബ്ദമായി..


ഞാനിന്നും പോകുന്നുണ്ട്..ഞാനിപ്പം മജീഷ്യന്‍റെ സ്വന്തം ആളാ..വേണേല്‍ വന്നു കണ്ടോ.....
ആരും ഒന്നും മിണ്ടാത്തത് കണ്ടപ്പോള്‍ ബേഗിലെ തോക്കെടുത്ത് രണ്ട് ചീറ്റല്‍ ചീറ്റിച്ച് ഞാനെന്‍റെ ബെഞ്ചില്‍ പോയി ഇരുന്നു..



No comments:

Post a Comment