നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ചുറ്റുവട്ടം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു ദിവസം..
അസുഖമുള്ള എന്‍റെ അമ്മാവന്‍റെ അടുത്ത് സഹായത്തിനു നില്‍ക്കാന്‍ വന്നതാണ് ഞാന്‍..പുറത്ത് നല്ല മഴക്കാറുണ്ട്.നിറയെ രോഗികളും..

രാത്രിയായി.ഓരോരുത്തരായി കിട്ടിയ പേപ്പര്‍ കഷണങ്ങളെല്ലാം പെറുക്കിയെടുത്ത് നിലത്ത് വിരിച്ച് അതില്‍ കിടക്കാന്‍ തുടങ്ങി.അമ്മാവന്‍റെ കൂടെ വേറെയും ബന്ധുക്കള്‍ ഉള്ളതിനാല്‍ സെക്യൂരിറ്റി എന്നെ പിടിച്ച് പുറത്താക്കി..

കിടക്കാനൊരിടം തപ്പി ഞാന്‍ നടന്നു..കാക്കകള്‍..അവയും ഭൂമിയുടെ സന്താനങ്ങള്‍ തന്നെ..എല്ലായിടത്തും അവര്‍ കാഷ്ടിച്ച് വെച്ചിരിക്കുന്നു..ഒടുവില്‍ ജനറല്‍ വാര്‍ഡിനു മുന്നിലെ സിമന്‍റ് തറയില്‍ കാക്ക തൂറാത്ത ഒരിടം നോക്കി ഞാന്‍ കിടന്നു..അവിടെ കിടന്നാല്‍ ഗ്രില്ലിനുള്ളിലൂടെ വാര്‍ഡ്‌ കാണാം..

സത്യത്തില്‍ എന്താണ് ജീവിതം..വരുമ്പോള്‍ കണ്ട മണിമാളികകളില്‍ ഉറങ്ങുന്നതും മനുഷ്യര്‍..എന്‍റെ മുന്നില്‍ എച്ചിലിലും തുണ്ട് കടലാസിലും സ്വപ്നങ്ങളില്‍ മുഴുകി ഉറങ്ങുന്നവരും മനുഷ്യര്‍..ദൈവമേ......എല്ലാം നിന്‍റെ വികൃതികള്‍...

പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞെത്തിയത്..അതില്‍ നിന്നും ഒരു മനുഷ്യരൂപത്തെ രണ്ടു പോലീസുകാര്‍ തൂക്കിയെടുത്ത് ജനറല്‍ വാര്‍ഡിന്‍റെ ഒരൊഴിഞ്ഞ കോണില്‍ കിടത്തി..
അല്‍പ്പം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി ആ മനുഷ്യന്‍റെ അടുത്തുവന്നു..ആര്‍ക്കും കൌതുകമില്ല..കുറച്ചുപേര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു ചിരിക്കുന്നു.ഒരുത്തന്‍ ആരും കാണാതെ എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നു..
ഞാനവിടെ തന്നെ ചുരുണ്ടുകിടന്നു..രാവിലെ മുതല്‍ ഓരോ ടെസ്റ്റിനും വേണ്ടി ഓടി നടന്നത് കൊണ്ട് നല്ല ക്ഷീണവും ഉണ്ട്‌..രോഗിയെ താങ്ങി വന്നവന്‍ രോഗിയായി എന്ന് പറഞ്ഞപോലെ..ഇനി വാര്‍ഡ്‌ വരെ ഒന്ന് പോയി നോക്കണേല്‍ സെക്യൂരിറ്റിയുടെ കാലുപിടിക്കണം.

“ഒരു മനുഷ്യനിവിടെ നഗ്നനായി കിടക്കുമ്പോള്‍ നോക്കി ചിരിക്കാന്‍ നാണമില്ലേ നായിക്കളെ......”

അതൊരു സ്ത്രീ ശബ്ദമായിരുന്നു..
ജനറല്‍ വാര്‍ഡ്‌ ഒരു നിമിഷം നിശബ്ദമായി.
ഞാന്‍ എഴുന്നേറ്റ് ഗ്രില്ലിനടുത്തേക്ക് ഓടി..അപ്പോഴേക്കും ആളുകള്‍ കൂടിയിരുന്നു.നേരത്തെ പോലീസുകാര്‍ നിലത്ത് കിടത്തിയ മനുഷ്യന്‍ ഉടുതുണി അഴിഞ്ഞ് നഗ്നനായി കിടക്കുകയാണ്.കുറച്ച് മാറി തുണി കിടപ്പുണ്ട്.സ്ത്രീ തന്നെ ആ മുണ്ടെടുത്ത് അദേഹത്തിന്‍റെ നഗ്നത മറച്ചു.

ചുറ്റും കൂടി നിന്നവരില്‍ ഒരുത്തന്‍..അവന്‍ കോട്ടും ടൈയ്യും ഇട്ടിട്ടുണ്ട്.

“മാഡം..ഇയാള്‍ മാനസിക രോഗിയാണ്”

ഠപ്പേ.....!!! പറഞ്ഞു തീരും മുന്‍പേ ചെകിട്ടത്ത് കിട്ടി ഒരെണ്ണം..അടി കൊണ്ടവന്‍ ചെരിഞ്ഞു വീണു പോയി..
“നിന്‍റെ അച്ഛനാണേല്‍ നീ ഇങ്ങനെ ചെയ്യുമോടാ....?” സ്ത്രീ നിന്നു തിളയ്ക്കുകയാണ്..

അപ്പോഴേക്കും ഡ്യൂട്ടി നഴ്സുമാരും ഡോക്റ്റര്‍മ്മാരും ഓടിയെത്തി.താഴെ കിടന്നവരെ എടുത്ത് ബെഡ്ഡില്‍ കിടത്തി.അടിയന്തിരമായി അദ്ധേഹത്തിനു വേണ്ട ചികിത്സകള്‍ ആരംഭിച്ചു.
അതുവരെ വെറുതെ നോക്കിനിന്നവര്‍ രോഗിക്ക് മരുന്നിനും ഇഞ്ചക്ഷനും വേണ്ടി ഓടുന്നു.ഗ്ലൂക്കോസ് സ്റ്റാന്റ് കൊണ്ടുവരുന്നു..ഡോക്റ്റര്‍മാര്‍ സ്റ്റെതസ്ക്കോപ്പ് പുറത്തും നെഞ്ചത്തും മാറി മാറി വെച്ചുനോക്കുന്നു..

ഏതോ ഒരു വൃദ്ധന്‍ വന്നു ആ സ്ത്രീയെ പിടിച്ചുവലിച്ചു വാര്‍ഡിലൂടെ നടന്നു നീങ്ങി.എനിക്കാ സ്ത്രീയെ കണ്ടപ്പോള്‍ ബഹുമാനം തോന്നി..ഗ്രില്ലിനുള്ളിലൂടെ ഒരുത്തനെ തോണ്ടിയിട്ട് ഞാന്‍ ചോദിച്ചു..
“ആരാ...ആ സ്ത്രീ...?”

ഹാ...അത് തലക്ക് ലേശം സുഖമില്ലാത്ത ആളാ.അപ്പുറത്തെ വാര്‍ഡിലുള്ളതാണ്.അച്ഛനെയും കൊണ്ട് വന്നതാണ്.
പിന്നെ ഞാനൊന്നും ചോദിച്ചില്ല.മാനസികനില തെറ്റിയ ആ സ്ത്രീക്ക് തോന്നിയ വിവേകം പോലും മറ്റുള്ളവര്‍ക്ക് ഇല്ലാതെ പോയല്ലോ..അതോ തലതിരിഞ്ഞ ലോകത്തെ നേരെ കാണാന്‍ അല്‍പ്പം ഭ്രാന്ത് ഉണ്ടാകണമോ...? എല്ലാവരും പിരിഞ്ഞുപോയി.

നേരത്തെ രോഗിയും കൊണ്ടുവന്ന പോലീസുകാര്‍ സ്ത്രീയോട് അപമര്യാതയായി പെരുമാറിയെന്നും പറഞ്ഞു നേരത്തെ അടി കിട്ടിയവന്‍റെ കോളറയ്ക്ക് പിടിച്ച് ചോദ്യം ചെയ്യുന്നുണ്ടായിരുന്നു..ഞാന്‍ കിടന്നയിടം ലക്ഷ്യമാക്കി തിരിഞ്ഞു നടന്നു..അവിടെയപ്പോള്‍ മറ്റാരോ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു.ഞാനല്‍പ്പം മാറി ആശുപത്രി മുറ്റത്ത് തണലേകുന്ന കാക്ക മരത്തിന്‍റെ ചുവട്ടില്‍ ചാരിയിരുന്നു..തിങ്ങി നില്‍ക്കുന്ന മരച്ചില്ലകള്‍ക്കിടയിലൂടെ ചന്ദ്രന്‍ എന്നെ മാത്രം നോക്കി നില്‍ക്കുന്നു..മനസ്സെന്നോട് മന്ത്രിച്ചു..ദൈവമേ..എല്ലാം നിന്‍റെ കുസൃതികള്‍.....


                        ശുഭം..

No comments:

Post a Comment