നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

കലോത്സവം


 
കോളേജ് കലോത്സവം നടക്കുകയാണ്..ഞങ്ങളും നടക്കുകയാണ് ..കോളേജ് പരിസരം മൂന്നു റൌണ്ട് പൂര്‍ത്തിയാക്കി..
 കള്ളി ലുങ്കിയും ബനിയനുമാണ് എന്‍റെ വേഷം..നസീര്‍ പേന്റും
രാവിലേ ഇറങ്ങിയതാ.വലിയ ഇഷ്ടമൊന്നും ഉണ്ടായിട്ടല്ല..വീടിന്‍റെ മുകളിലത്തെ പറമ്പിലാണ് നസീറിന്‍റെ വീട്.നസീറിനു വല്ലാത്ത പൂതി..കലോത്സവം കണ്ടേ പറ്റൂ..
നടന്നു കാലു തളര്‍ന്നപ്പോള്‍ കഴിഞ്ഞ മഴയ്ക്ക് ഇടിവെട്ടി വീണ തെങ്ങിന്‍ തടിയില്‍ ഞങ്ങളിരുന്നു..
 സ്റ്റേജിലെ റ്റാബ്ലോ(നിശ്ചല ദൃശ്യം) കണ്ട് നസീര്‍ ഇടിവെട്ടിയ പോലെ നോക്കി നില്‍ക്കുകയാണ്..ഞാനപ്പോള്‍ കുറെ തേങ്ങാ കുഞ്ഞുങ്ങളുമായി വീണു കിടക്കുന്ന തെങ്ങിന്‍ തലയിലേക്ക് നോക്കി നിന്നു.
 
വീട്ടില്‍ നിന്നും മൂന്നര കിലോമീറ്ററുണ്ട് കോളേജിലേക്ക്..കോഴിക്കോട്ടേക്ക് കൊപ്പ്ര കേറ്റി പോകുന്ന വണ്ടീല്‍ തൂങ്ങി പിടിച്ചാണ് ഇങ്ങോട്ട് വന്നത്..
ഉച്ചയായി..
നസീറേ..ഇനിക്കി പൈക്കിന്ന്(വിശക്കുന്നു) ട്ടോ..സമയം രണ്ട് മണിയായി.രാവില വീട്ടില്‍ എണ്ണം കൊടുക്കാത്തതോണ്ട് ഉമ്മ ചോറ് കണക്കാകിണ്ടാവൂല..
ഇഞ്ഞി ഒന്ന് സമാധാനപ്പെട്.ന്‍റെ ഇക്കാക്ക ണ്ട് ഇവിട..ഓന്‍ മ്മക്ക് എന്തേലും ശെര്യാക്കി തരും..”
.
അത് കേട്ടപ്പോള്‍ തല്‍ക്കാലം വിശപ്പൊന്നടങ്ങി..എങ്കിലും മൂന്നാല് വട്ടം ഇത് തന്നെ കേട്ടപ്പോ എനിക്ക് ദേഷ്യം പിടിച്ചു..
 
“ഞ്ഞി രാവില ഇരുമ്പ് വടയാണോ തിന്നത്..ഇനിക്കി പൈക്കിന്ന്.ഇപ്പൊ കിട്ടണം എന്തേലും..” ഞാന്‍ തെങ്ങില്‍ നിന്നും നിലത്തിറങ്ങി തെങ്ങും ചാരിയിരുന്നു..
ന്നാ വാ..മ്മക്ക് പോയി നോക്കാം..നസീര്‍ പറഞ്ഞു..
അത് മാണ്ട..ഞാന്‍ ലുങ്കീം ബനിയനുമാ..ഇങ്കി നാണമാകും..ഞ്ഞി അല്ലെ പരിഷ്കാരി..പോയി ചോയ്ച്ച് വേഗം വാ..അല്ലേല്‍ ഞാനിപ്പം ചാകും..
ഓഹ്..ഓന്‍റെ ഒരു നാണം..പെണ്ണുങ്ങളാന്നാ വിചാരം..നസീര്‍ എന്തൊക്കെയോ പിറുപിറുത്ത് സ്റ്റേജിന്‍റെ ബേക്കിലെക്ക് പോയി..ഞാന്‍ അവന്‍ കയറിപ്പോയ വാതിലിന്‍റെ കര്‍ട്ടന്‍ ഇളകുന്നതും കാത്തിരുന്നു..
 
കുറച്ച് കഴിഞ്ഞു.അവന്‍ പുറത്ത് വന്നു കൈ കൊണ്ട് മാടിവിളിച്ചു.ഞാന്‍ സര്‍വ ശക്തിയും ചേര്‍ത്ത് കുതിച്ചു..ഹാളിനുള്ളില്‍ കയറി.
ഹാളിന്‍റെ ഒരു മൂലയിലെ മേശമേല്‍ മൂന്നു സ്റ്റീല്‍ ബക്കറ്റും ഒരു ചെറിയ ചെമ്പും എടുത്ത് വെച്ചിട്ടുണ്ട്..
കൈ കഴുകാനൊന്നും നിന്നില്ല.ചോറിട്ടു..
ഇരുന്നിടത്ത് നിന്നു കറി ഒഴിക്കാന്‍ തവിയെടുത്ത് ബക്കറ്റില്‍ ഒന്നിളക്കി..കഷണങ്ങളൊക്കെ ഒന്നിളകിക്കോട്ടേ..
എന്നാല്‍ തവി രണ്ട് വശങ്ങളില്‍ തട്ടുന്ന ശബ്ദം മാത്രമേ കേള്‍ക്കാനുള്ളൂ..ഞാന്‍ എണീറ്റു നോക്കി..ബക്കറ്റിന്‍റെ അടി കുഴിഞ്ഞ ഭാഗത്ത് കുറച്ച് കറിയും എല്ലിന്മേല്‍ സ്റ്റിക്കര്‍ പോലെ പറ്റിക്കിടക്കുന്ന കുറച്ച് ഇറച്ചി കഷണങ്ങളും..മറ്റ് രണ്ട് ബക്കറ്റും മോശമല്ല..ഒന്നും ചിന്തിക്കാന്‍ വിശപ്പ് അനുവദിച്ചില്ല..ഇലയിലെ ചോറെടുത്ത് ബക്കറ്റിലേക്കിട്ട് ഒന്നിളക്കി വാരി വിഴുങ്ങി..നസീറപ്പോള്‍ മീന്‍ ബക്കറ്റില്‍ നിന്ന് ഉലുവ പെറുക്കി കളയുകയായിരുന്നു..ഉലുവ ഓന് പിടിക്കൂല..
 
കൈ കഴുകി തിരിച്ചിറങ്ങുമ്പോള്‍ നസീര്‍ ഒരക്ഷരം മിണ്ടുന്നില്ല..നാല് കഷണം ഇറച്ചിണ്ടായിട്ട് ഒരു കഷണം ഓന് കൊടുത്തില്ലെന്ന്..എല്ലായിരുന്നു എന്ന് പറഞ്ഞപ്പോ ഓന് പിന്നേം ദേഷ്യം..
 
ലുങ്കി കോന്തലയില്‍ ചുരുട്ടി മടക്കി കെട്ടിയ ചില്ലറ പൈസക്ക് കടല വാങ്ങി കൊടുത്ത് നസീറിന്‍റെ പിണക്കം മാറ്റി..
പിന്നെയും നടത്തം തന്നെ..നേരം ഇരുട്ട് വീണു തുടങ്ങി.. നടന്നു തളര്‍ന്നു വീണ്ടും ഇടി വെട്ടിയവന്‍റെ പെരടിയില്‍ വന്നിരുന്നു..
കലാപരിപാടി കഴിയാറായി..നേരത്തെ നിറച്ച ഇന്ധനവും തീരാറായി..
 
“മ്മക്ക് പോണ്ടേ നസീറേ..രാത്രിയായി..” ഞാന്‍ ചോദിച്ചു
ഇറങ്ങുമ്പോ പറഞ്ഞതല്ലേ.പരിപാടി തീര്‍ന്നിട്ടെ പോരൂന്ന്.അന്‍റെയൊരു തെരക്ക്..ന്നാ പോകാം..
 
എങ്ങനാ പോകുന്നെ....? വണ്ടി പൈസക്കാ കടല വാങ്ങ്യേ..ഞാനവന്‍റെ മുഖത്ത് നോക്കാതെ പറഞ്ഞു..
അതിനെന്തിനാ വണ്ടി..മ്മക്ക് നടക്കാലോ..
നടക്കാനോ..എന്നെ കൊണ്ടാകൂല..അല്ലെങ്കില്‍ തന്നെ പൈക്കിന്ന്..അതും കൊണ്ട് നടക്കാനോ..?
അന്‍റെ ഹലാക്കിന്‍റെ പള്ള തന്നാ..അന്‍റെ പള്ളേല്‍ കോയീം മക്കളുണ്ടോ..നസീര്‍ ചൂടായി.
ഞാനൊന്നും മിണ്ടിയില്ല.. അവന്‍ പാന്റിന്റെ കീശേല്‍ കയ്യിട്ടു..ന്‍റെ കണ്ണ് വികസിച്ചു..വണ്ടി കൂലി എടുക്കുകയാകും ഞാന്‍ മനസ്സില്‍ കരുതി..
കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവില്‍ അവന്‍ കൈ പുറത്തേക്ക് വലിച്ചെടുത്തു..കൂടെ ഒരു രണ്ടുറുപ്പ്യ മൊട്ടനും..
അതുമായി വത്തക്ക(തണ്ണിമത്തന്‍) പീട്യേല്‍ നിന്നു ഒരു കഷണം വത്തക്ക വാങ്ങി തന്നിട്ട് പറഞ്ഞു..ന്നാ വിഴുങ്ങ്..ഇന്നാലെങ്കിലും അന്‍റെ വിശപ്പ്‌ തീരുമല്ലോ..
ഞാന്‍ വത്തക്ക കഷണം നോക്കി.ഷേവിംഗ് ബ്ലെടിനെ വെല്ലുന്ന മൂര്‍ച്ചയാ അതിന്..
ആദ്യമായി ഒരു വത്തക്ക കഷണം തൊലിയടക്കം തിന്നു.ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമല്ലോ..
 
നടത്തം തുടങ്ങി..വീട്ടിലെത്തിയാല്‍ അടി ഉറപ്പാ..അത് ഓല മെടല്‍ കൊണ്ടാണോ..സീമക്കൊന്ന വടി കൊണ്ടാണോ എന്നതിലെ സംശയമുള്ളൂ..നടക്കുന്നതിനിടയില്‍ നസീര്‍ ഓരോ കുളൂസുകള്‍ പറഞ്ഞുകൊണ്ടിരുന്നു..
 
വീട്ടിലെത്തി..ഉമ്മ വേഗം ചോറ് എടുത്തു വെച്ചു.പ്ലേറ്റിന്‍റെ സൈഡില്‍ ഒരു മരിച്ച പൊത്തിയും..ആരും ഒന്നും മിണ്ടുന്നില്ല..
ആദ്യത്തെ ഉരുള വായിലേക്കിട്ടപ്പോഴേക്കും മീത്തലെ പുരയില്‍ നിന്നും നസീറിന്‍റെ ഉച്ചത്തിലുള്ള നിലവിളി കേട്ടു..അവിടെ അടി തുടങ്ങിയിരിക്കുന്നു..ഇവിടെയെന്താ ഒന്നുമില്ലാത്തത്..ഞാന്‍ ചിന്തിച്ചു..ഇനി ഉമ്മാക്ക് സ്നേഹം കൂട്യോ...?
 
ചോറ് മുഴുവന്‍ തിന്നു കൈ കഴുകി അകത്തേക്ക് കയറിയതും ഉമ്മ വാതിലിന്‍റെ കുറ്റിയിട്ടു..
സീമകൊന്നയാണോ ഓല മെടലാണോ എന്ന് നോക്കാന്‍ നേരം കിട്ടിയില്ല..തലങ്ങും വിലങ്ങും അടിയോടടി.ഒരു വടി മുറിഞ്ഞപ്പോള്‍ ഉമ്മ അടുത്ത വടിയെടുത്തു...
നസീറിന്‍റെ കരച്ചില്‍ അപ്പോഴേക്കും നിന്നിരുന്നു..ഇപ്പോഴവന്‍ എന്‍റെ കരച്ചില്‍ കാതോര്‍ക്കുകയായിരിക്കും....
 

No comments:

Post a Comment