നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

അക്കരപ്പച്ച

ത്ര കാലമെന്ന് വെച്ചാ ഇക്കാ ഇങ്ങനെ പിരിഞ്ഞു കഴിയുന്നെ...മക്കള്‍ വലുതായി വരുവാ..എന്നെ കൊണ്ട് പഠിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നതിനും ഒരു പരിധിണ്ട്..ഇക്കൊല്ലം എന്തായാലും നിര്‍ത്തി പോരണം..ഇവിട ഉള്ളത് മതി നമുക്ക്.. ഭാര്യയുടെ വിരഹത്തില്‍ പൊതിഞ്ഞ വാക്കുകള്‍.പ്രവാസിയായത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാ..

ഹാ.....വരാടീ..ഇക്കൊല്ലമില്ലെങ്കില്‍ അടുത്ത കൊല്ലം എന്തായാലും നിര്‍ത്താം..
സംസാരിച്ച് കൊണ്ടിരിക്കെ ആരുടെയോ ഒരു കോള്‍..ഭാര്യയെ ക്യൂവില്‍ നിര്‍ത്തി അപരിചിതന്‍റെ കോള്‍ എടുത്തു.

“ഹലോ....ഇക്ക..എന്നെ മനസ്സിലായോ...? ഞാന്‍ നെല്ലുംമല്‍ കോയക്കാന്‍റെ മോന്‍ റിയാസാ.ഇങ്ങക്ക് സുഖല്ലേ...ഗള്‍ഫീന്ന് പോരാന്‍ തോന്നുന്നില്ല ലേ...? റിയാലിനിപ്പോ എന്താ റേറ്റ്..”

ഒരു മിനിറ്റില്‍ ആയിരം വാക്ക് പറയാന്‍ കരാറെടുത്ത മട്ടിലാണ് അവന്‍റെ സംസാരം.ഓര്‍മ്മയില്‍ ഇത്രേം കൊല്ലത്തിനിടയ്ക്ക് അവനൊരു വട്ടമാ എന്നെ വിളിച്ചത്..അതും പള്ളി കമ്മിറ്റി പിരിവിന്.

ഒന്ന് ശ്വാസം വിട്ട് പറയെടാ..എന്താ കാര്യം....?

“ഇനിക്കൊരു വിസ ശെരിയാക്കണം.നാട്ടില്‍ ജീവിക്കാന്‍ വല്ല്യ പാടാ.ഇക്ക കുറെ കാലമായില്ലേ അവിടെ..പെട്ടെന്ന് ശെരിയാക്കാലോ.തീരെ സമയോം ഇല്ല..”

ഞാന്‍ ഒരു മിനിറ്റ് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിന്നു..എന്താപ്പോ ഇവനോട് പറയാ....?

“ഇക്ക..എന്താ മിണ്ടാത്തെ...? നാട്ടിലെ കോള്‍ ചാര്‍ജ്ജ് ഇങ്ങക്കറിഞ്ഞൂടെ.ഇതിപ്പോ തീരും..”

ഞാന്‍ പറഞ്ഞു.റിയാസേ...നാട്ടിലേക്കാളും കഷ്ടപ്പാടാ ഇവിട..ഇല്ലാത്ത പൈസ മൊടക്കി ഇവിട വന്ന് കഷ്ടപ്പെടണോ..?ഞാന്‍ തന്നെ എങ്ങനെയെങ്കിലും നാട് പിടിക്കാന്‍ നോക്കുകയാ..തല്‍ക്കാലം നീ നാട്ടില്‍ തന്നെ നിക്ക്.ഞാന്‍ വന്നിട്ട് എന്തെങ്കിലും ചെയ്യാം..

“അങ്ങനെ പറയല്ലേ ഇക്കാ..എന്ത് പണിയായാലും കുഴപ്പല്ല.പൈസക്ക് ഓളെ പണ്ടണ്ട്..അതിന പറ്റി ഇങ്ങള് ബേജാറാകണ്ട.ഇങ്ങള് പെട്ടെന്ന് നോക്ക്.ഞമ്മക്കും കാണ........” ഫോണ്‍ മുഴുമിക്കാതെ കട്ടായി...

ഹൊഫ്.........ഒന്ന് ദീര്‍ഘശ്വാസം വിട്ട് ഭാര്യയെ വീണ്ടും കണക്റ്റ് ചെയ്തു.

എന്തൊരു പോക്കാ ഇക്കാ...ആരാ വിളിച്ചെ..?

ഒന്നും പറയണ്ട ന്‍റെ റംലാ..ആ റിയാസാ വിളിച്ചെ..കോയക്കാന്‍റെ മോന്‍..ഒരു വിസ വേണമെന്ന്..
ആണോ....ആകെ കഷ്ടത്തിലാ ഓന്‍റെ കുടുംബം.ഇങ്ങള് എന്തേലും ചെയ്ത് ഓനൊരു വിസ ഒപ്പിക്ക്..ഇങ്ങക്ക് പുണ്യം കിട്ടും..

ഓഹ്..ഇനിപ്പം നീയും കൂടി പറഞ്ഞിട്ട് നോക്കിയില്ലെന്ന് വേണ്ട..ഞാന്‍ നോക്കാം...ഫോണ്‍ കട്ട് ചെയ്തു..

പിറ്റേ ദിവസം മുതല്‍ വിസയ്ക്കുള്ള തിരച്ചിലായി.ഭാഗ്യത്തിന് നല്ലൊരു അറബിയെ ഒത്തുകിട്ടി..കുറച്ച് പൈസ ചിലവാകും.എന്നാലും പുറത്ത് പണിയെടുക്കാം..
റിയാസിനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു..

“പണ്ടം പണയം വെക്കാം..ബാക്കി ഇങ്ങള് കൂട്ടിയിടണം..അവിട വന്നാല്‍ ശമ്പളം കിട്ടിയിട്ട് തന്നാല്‍ പോരെ..വേറ വഴിയൊന്നും ഇല്ലാന്ന് ഇങ്ങക്ക് തന്നെ അറീന്നല്ലേ...” അവന്‍റെ മുന്നും പിന്നും നോക്കാതെയുള്ള സംസാരം..

നാട്ടിലും സംസാരമായി..ഒരു പണീം ഇല്ലാത്ത കുറച്ച് വയസ്സന്മാരുണ്ട്.കവലയില്‍ ഒത്തുകൂടുമ്പോള്‍ ഇതാണ് സംസാരം..
ഇഞ്ഞി അറിഞ്ഞോ...?കോയക്കാന്‍റെ മോന്‍ ഗള്ഫില് പോകുന്നോലെ..മ്മളെ അബുക്കാന്‍റെ..ഓനാ കൊണ്ടോവുന്നെ..
ആണോ..? ഓന് അല്ലേലും നല്ലോനാ..നാട്ടില് വന്നാ തന്നെ എന്തൊരു സ്നേഹമാ..പടച്ചോന്‍ ഓന നന്നാക്കും.
……………….
ബേങ്ക് നിറയെ കടവും പെട്ടി നിറയെ സാധനങ്ങളുമായി അവന്‍ ഗള്‍ഫില്‍ വന്നിറങ്ങി..

“അല്ലക്കാ...ഇതെന്ത് റൂമാ..ഇതിലും നല്ല റൂം ന്‍റെ പോരേല്‍ തന്നാ..”
ഞാനൊന്നും മിണ്ടിയില്ല..അവന്‍ വരുന്നത് കൊണ്ട് വൃത്തിയാക്കി വെച്ചതാ റൂം..മുമ്പ് കണ്ടിരുന്നെങ്കില്‍ അവന്‍ തല കറങ്ങി വീണേനെ..

രണ്ടു ദിവസം കഴിഞ്ഞ് ഞാനവനെ ഒരു മലയാളി ബാക്കാലയില്‍ ജോലിക്ക് നിര്‍ത്തി.
ഒരാഴ്ച കഴിഞ്ഞില്ല..കോള്‍ വന്നു.. ഇക്കാ..ഇതെന്ത് പണിയാ..മര്യാദക്ക് ഒന്ന് കക്കൂസില്‍ ഇരിക്കാന്‍ നേരല്ല..ഇതെനിക്ക് ശെരിയാകൂല..ഞാന്‍ ഇക്കാന്‍റെ റൂമിലേക്ക് വരുവാ..

ന്‍റെ റബ്ബേ....!!! ഇത് വല്ലാത്തൊരു കുരിശായല്ലോ..ഞാന്‍ മറിച്ചൊന്നും പറഞ്ഞില്ല..
അവന്‍റെ ചിലവ് മൊത്തം എന്‍റെ ബാധ്യതയായി..എത്രയോ നല്ല ജോലികള്‍,നാല്ല ശമ്പളം കിട്ടുന്ന പണികള്‍ അവനു വേണ്ടി ഞാന്‍ ഒപ്പിച്ചു കൊടുത്തു.
എവിടെ പോയാലും നാട്ടിലെ പോരിശം പറഞ്ഞു പൂച്ചയെ നാട് കടത്തിയത് പോലെ തിരിച്ച് വരും..

ഇക്കാ...നാട്ടില്‍ ഒമ്പത് മണിക്ക് പണിക്ക് പോയാല്‍ മതി.ഞാറാഴ്ച ലീവ്.ഇവിട ഇതെന്ത് ലോകമാ...ഒറ്റ ദിവസം ലീവില്ലാണ്ട്...ഞാന്‍ പോവാ..ഇക്കി നാട്ടിലാ സുഖം..”

ന്‍റെ ഉള്ളൊന്നു പിടച്ചു.പടച്ചറബ്ബേ....!!! ബേങ്കിലെ കടം,ആ പാവപ്പെട്ട കുടുംബത്തിന്‍റെ പ്രതീക്ഷകള്‍,എന്തൊരു വിവരക്കേടാ ഈ ചെക്കന്‍ പറയുന്നത്...
ഇവിടെ നടക്കുന്ന ഓരോ സംഭവങ്ങളും എന്‍റെ ഫോണെടുത്ത്അവന്‍ നാട്ടിലേക്ക് അറിയിക്കുന്നുണ്ട്..
പണ്ട് പോരിശം പറഞ്ഞ വയസ്സന്മാര്‍ നേരെ തിരിച്ചു പറയാന്‍ തുടങ്ങി..
ആ പാവത്തിനോട് തന്നെ ഈ പണി ചെയ്തല്ലോ..വിസയുടെ പൈസ നല്ലോണം മുക്കി കാണും,അല്ലെങ്കിലും നാട്ടില് വന്നാല്‍ ഉറുപ്യന്‍റെ ലൈറ്ററും കൂടി തരൂല..സംസാരങ്ങള്‍ അങ്ങനെ പലവഴിക്ക് മാറിമറിഞ്ഞു..

എന്തൊക്കെ പറഞ്ഞിട്ടും ഇവന്‍ കൂട്ടാക്കുന്നില്ല..നാട്ടില്‍ പോയേ പറ്റൂ..
ഇങ്ങള് നാട്ടില്‍ വാ..മ്മക്കെന്തേലും പരിപാടി നോക്കാം.എന്‍റെ വാക്ക് കടമെടുത്തവന്‍ പറഞ്ഞു.

അവസാനം നാട്ടിലേക്കുള്ള ട്ടിക്കറ്റ് ശെരിയാക്കി കുറച്ചു സാധനങ്ങളും വാങ്ങി..കൊണ്ടുവന്ന പെട്ടിയില്‍ തന്നെ സാധനങ്ങള്‍ അടുക്കുമ്പോള്‍ ഉമ്മ ഉണ്ടാക്കി കൊടുത്ത അച്ചാറും സാധനങ്ങളും ഇനിയുമതില്‍ ബാക്കിയുണ്ടായിരുന്നു.
എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ അവന്‍റെ മുഖത്തെ സന്തോഷം എന്‍റെ കണ്ണില്‍ കണ്ണീരായി..

വീണ്ടും വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി

ഞാന്‍ നാട്ടിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.ഇനി ഈ ഗള്‍ഫിനോട് വിട..ഇതുവരെ സ്നേഹിച്ച പ്രവാസികലോടും ഈ മണ്ണിനോടും വിട...
ജന്മനാടിന്‍റെ ഓര്‍മ്മകളുമായി അല്‍പ്പമൊന്നു മയങ്ങാന്‍ കിടന്നു..
പെട്ടെന്ന് ഫോണ്‍ ചിലച്ചു..അപരിചിതന്‍റെ നമ്പരാണ്..പേടിയോടെ ഞാന്‍ ഫോണെടുത്തു.

ഹലോ.....ഇക്ക..ഞാനാ മുജീബ്..കോഴിപ്പീട്യേലെ നാസര്‍ക്കാന്‍റെ മോന്‍..ഇങ്ങള് നാട്ടില്‍ വരുവാണെന്ന് ഇത്ത പറഞ്ഞു..വരുമ്പോ ഇനിക്കൊരു വിസ കൊണ്ടുവരണം..പണിയൊന്നും വിഷയല്ല..എന്താ.....കൊണ്ടുവരില്ലേ.....?


------------------------------------------------------------------------------------------------
on fb:-http://goo.gl/cCD2aj

No comments:

Post a Comment