നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

കൊച്ചു കൊച്ചു സങ്കടങ്ങള്‍


വാനിയമ്മേടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് കാദര്‍ക്ക ഞെട്ടിയുണര്‍ന്നത്..സ്വപ്നത്തിലെങ്ങാനുമാണോ എന്നൊരു സംശയം..രണ്ടാമതൊരു വിളി കൂടി വന്നപ്പോള്‍ കാര്യം അടുത്ത വീട്ടിലെ ഭവാനി തന്നെയെന്നു മനസ്സിലായി..

വാതില്‍ തുറന്നപ്പോള്‍ നേരെ മുന്നിലുണ്ട് ഭവാനി...അര വരെ ഉടുത്ത് നിര്‍ത്തിയ സാരിയും ബ്ലൌസും,കൂടെ ചെറുക്കനും ഉണ്ട്..ചെറുക്കന്‍ ശരീരം മുഴുവന്‍ സോപ്പ് തേച്ചുള്ള നില്‍പ്പാണ്..കുളിക്കുമ്പോള്‍ വന്നതാണെന്ന് സാരം..


കാദര്‍ഭായ്..ഇങ്ങളൊരു ഉപകാരം ചെയ്യണംഭവാനി ദയനീയ സ്വരത്തില്‍ തുടങ്ങി.

അപ്പോഴേക്കും മറിയത്താ വാതിലിനു പുറകില്‍ എത്തിയിട്ടുണ്ടായിരുന്നു...

ഒരു പൂച്ച കെണറ്റില് വീണു,അതിനെയൊന്നെടുക്കണം

മറിയത്ത കതകിനു മറവില്‍ നിന്നും ആംഗ്യഭാഷയില്‍ എന്തൊക്കെയോ കാണിക്കുന്നുണ്ട്..
പോയാല്‍ കിണറ്റില് ഇറങ്ങേണ്ടി വരും..എന്തേലും അത്ത്യാപത്ത് പറ്റ്യാലോ..? ആകെ ബേജാറാണ് ഇത്താക്ക്..

ഇങ്ങള് പണ്ടേത്തെ പട്ടാളല്ലേ....? ഇങ്ങക്ക് ഇതൊക്ക വല്ല്യ കാര്യാണോ..ഭവാനി സാരി ഒന്ന് കൂടി കയറ്റി കുത്തി..

വേറെ എന്തും സഹിക്കും..പട്ടാളത്തെ പറ്റി പറഞ്ഞാല്‍ ഇക്കാന്‍റെ സിരകളിലൂടെ രക്തം കുതിച്ചൊഴുകും..അതുമല്ല അയല്‍വാസിക്ക് ഒരു മാരണം സംഭവിക്കുമ്പോ സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ.. 
-------------

ഒരു കയ്യില്‍ ബൈനോക്കുലറും മറു കയ്യില്‍ കയറുമായി കാദര്‍ക്ക ഒരുങ്ങിയിറങ്ങി..അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോട് കോന്‍സ്റ്റബിള്‍ എന്ന പോലെ കിണറിന്‍റെ അടുത്തെത്തുമ്പോഴേക്കും ഭവാനി സംഭവം വിശദീകരിക്കുന്നുണ്ടായിരുന്നു..

പാല്‍ക്കാരിയാണ് പൂച്ചയെ കിണറ്റില്‍ കണ്ടത്..വെള്ളത്തിനു തൊട്ട് മുകളിലെ പടവിലാണ് പൂച്ചയുടെ നില്‍പ്പ്..ആ പറമ്പില്‍ ആകെ രണ്ടു കിണറുകളെ ഉള്ളൂ..ഒന്ന് കാദര്‍ക്കാന്‍റെം പിന്നൊന്ന് ഇതും..വെള്ളത്തില്‍ വീഴാതെ എങ്ങനേലും പൂച്ചയെ എടുക്കണം

കിണറിനു ചുറ്റും പെണ്ണുങ്ങളെയും കുട്ടികളെയും കൊണ്ട് നിറഞ്ഞിട്ടുണ്ട്..കാദര്‍ക്ക കടന്നു വന്നപ്പോള്‍ കുട്ടികളെല്ലാം ആര്‍പ്പുവിളി തുടങ്ങി..പെട്ടെന്ന് താനൊരു സൂപ്പര്‍ താരമായത് പോലെ....?
ബൈനോക്കുലറിലൂടെ കിണറ്റിലേക്ക് നോക്കി.. പരിചയമുള്ള പൂച്ചയാണ്..കഴിഞ്ഞ ആഴ്ചത്തേ ഉണക്ക സ്രാവ് തിന്നതടക്കം ഒട്ടേറെ മോഷണ കേസ്സുകളില്‍ പ്രതിയാണ്. പൂച്ച വെള്ളത്തിന്‍റെ തൊട്ട് മുകളിലെ പടവിലൂടെ നടക്കുകയാണ്..കാദര്‍ക്കാ നോക്കി നില്‍ക്കെ ഒരു അഞ്ച് പത്ത് സര്‍ക്കിള്‍ പൂച്ച പൂര്‍ത്തിയാക്കി കഴിഞ്ഞു..പടവുകള്‍ ബോല്‍ട്ടിനു പിരി ഇടുംപോലെ ഉണ്ടാക്കിയിരുന്നേല്‍ പൂച്ച പണ്ടേക്ക് പണ്ടേ കരയിലെത്തിയേനെ..അങ്ങനൊരു വശം കാദര്‍ക്ക ചിന്തിക്കാതിരുന്നില്ല..പക്ഷെ അത് പോലെ പൂച്ചക്ക് താഴോട്ടും ഇറങ്ങാലോ എന്നോര്‍ത്തപ്പോ ആലോചന നിര്‍ത്തി..
..........
കയറിന്‍റെ ഒരറ്റത്ത് ചൂരല്‍ കൊട്ട കെട്ടി താഴോട്ട് ഇറക്കി കൊണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്..ഭവാനിയുടെ കെട്ട്യോന്‍ മദ്യലഹരിയില്‍ ഒരുഭാഗത്ത് മതിലിനോട് ചാരി ഇരിപ്പുണ്ട്..

ലിഫ്റ്റില്‍ കയറാന്‍ പൂച്ച പക്ഷെ ധൈര്യം കാണിച്ചില്ല.. മാത്രമല്ല കുട്ടയില്‍ നിന്നും നിശ്ചിത അകലം പാലിക്കുകയും ചെയ്തു..

കൊട്ടേല് വേറ പൂച്ചേന വെച്ച് ഇറക്ക്യാല്‍ ചെലപ്പോ അതിന കണ്ടിട്ട് ഈ പൂച്ചേം കേറും..അഭിപ്രായം പറഞ്ഞത് ഭവാനീടെ ഇളയ സന്തതിയായിരുന്നു...ഒരു കീറ് കൊടുക്കാന്‍ മാത്രം ആരോഗ്യം ഇല്ല..ഇനി അടിച്ചാല്‍ ചെലപ്പോ കറങ്ങി കിണറ്റില് വീണാല്‍ പിന്ന അതിന്‍റെ പുറകെ...കാദര്‍ക്ക ഒന്നും മിണ്ടിയില്ല..


രക്ഷാപ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടം ഫലം കണ്ടില്ലെന്ന് മാത്രമല്ല..പൂച്ചയുടെ തേങ്ങല്‍ ഉച്ചത്തിലാവുകയും ചെയ്തു..രണ്ടാം ഘട്ടത്തില്‍ കുട്ടയില്‍ രണ്ടു മീന്‍ കൂടി വെച്ചു..കയര്‍ കവുങ്ങിനോട് കെട്ടി എല്ലാരും മാറി നിന്നു..ആള്‍ക്കാരെ കണ്ടാല്‍ പൂച്ച കൊട്ടയില്‍ കയറില്ലെന്ന സീനിയര്‍ പൌരന്‍ ചെക്കിണിയേട്ടന്‍റെ അഭിപ്രായത്തെ മാനിച്ചായിരുന്നു അത്..ഒരു പത്ത് മിനിറ്റ് ചടപടാന്ന് കടന്നുപോയി..കയറിനു ഒരു അനക്കവും ഇല്ല..മെല്ലെ കിണറ്റിലേക്ക് എത്തിനോക്കിയപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ വികസിച്ചു.മീന്‍ പൂച്ച കാലിയാക്കിയിട്ടുണ്ട്..അതുമല്ല..നന്ദി സൂചകമായി കുട്ടയുടെ ഒത്ത നടുവില്‍ പൂച്ച സുഖമായി ഇരിക്കുകയാണ്..

ഇനി വൈകിക്കൂടാ.......! 
കുട്ടികള്‍ ആര്‍പ്പു വിളി തുടങ്ങി...
കാദര്‍ക്ക കയര്‍ വലിച്ചു തുടങ്ങി..
പൂച്ച ഓരോ ഫ്ലോറായി പൊങ്ങിത്തുടങ്ങി..
ഭവാനി പരിപാടിയില്‍ പങ്കു ചേര്‍ന്നവരെയൊക്കെ ഷേക്ക്‌ഹാന്‍ഡ് കൊടുത്ത് പറഞ്ഞു വിടുന്ന തിരക്കിലായിരുന്നു..


പൂച്ച മുകളിലെത്താനായി..ഇനി ഒരു നാല് പടവ് കൂടിയുണ്ട്..പൊടുന്നനെ കുട്ടികളുടെ ആരവം കേട്ടിട്ടോ മുമ്പ് സ്രാവ് മോഷ്ടിച്ചപ്പോ കല്ലെടുത്തെറിഞ്ഞ കാദര്‍ക്കാന്‍റെ മുഖം കണ്ടിട്ടോ എന്നറിയില്ല പൂച്ച വീണ്ടും തല്‍സ്ഥാനത്തേക്ക് തന്നെ എടുത്തുചാടി.മുമ്പ് വിശ്രമിച്ച സ്ഥലം പക്ഷെ പൂച്ചക്ക് കിട്ടിയില്ല..വീണത് വെള്ളത്തില്‍...
ഭവാനി തലയില്‍ കൈ വെച്ചു.. "ന്‍റെ ഈശ്വരാ..വെള്ളം വറ്റിക്കണേല്‍ ഇനി ആയിരം വേണല്ലോ ഭഗവാനെ.."


അതിര്‍ത്തിയില്‍ വെടി വെച്ചുകൊണ്ടിരിക്കെ ഉണ്ട തീര്‍ന്ന പോലെ കാദര്‍ക്ക തളര്‍ന്നിരുന്നു..
മറിയം പല്ല് കടിച്ചുപിടിച്ച് മെല്ലെ പറഞ്ഞു..
ഇങ്ങളോട് അന്നേരെ ഞാന്‍ പറഞ്ഞതല്ലേ വേണ്ടാത്ത എടാകൂടത്തിനു നിക്കണ്ടാന്നു..
ഇനിപ്പോ എന്താ ചെയ്യാ മറിയം.....?”
എന്ത് ചെയ്യാന്‍..എടുത്ത് കൊടുക്ക്....

കാദര്‍ക്ക കുറച്ച് നേരം ആലോചിച്ച് ഒരു തീരുമാനമെടുത്ത പോലെ ചാടി എഴുന്നേറ്റു..
കയറിന്‍റെ ഒരറ്റത്ത് ഒരു പ്രത്യേക രീതിയില്‍ വളയം പോലെ കെട്ടി കയര്‍ കിണറ്റിലേക്ക് ഇറക്കി..പൂച്ച ഇപ്പോള്‍ കിണറ്റില്‍ നീന്തി തിമിര്‍ക്കുകയാണ്..ഇടക്ക് ഊളിയിട്ട് അഭ്യാസം കാണിക്കുന്നുമുണ്ട്..ആര് കാണാനാണാവോ.......?

കാദര്‍ക്ക കയ്യിലെ കയറുമായി കിണറിനു ചുറ്റും പൂച്ചയെ ഫോള്ലോ ചെയ്തു.ഒരു രക്ഷയുമില്ല..അവസാനം നീന്തുന്ന പൂച്ചക്ക് ഒരു മുഴം മുന്നേ കുടുക്കിട്ടു കൊടുത്തു..പൂച്ച അതില്‍ കുരുങ്ങി....!!


കാദര്‍ക്ക ഉദ്ദേശിച്ച പോലെ കുരുക്ക് കാലിനല്ലായിരുന്നു കുടുങ്ങിയത്..കഴുത്തിനായിരുന്നു..നാലോ അഞ്ചോ പടവ് കഴിഞ്ഞപ്പോഴാണ് കാദര്‍ക്ക അത് കാണുന്നത്..പ്രാണ രക്ഷയ്ക്കായ് പൂച്ച കയറില്‍ തൂങ്ങി പിടയ്ക്കുന്നു...കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞു.ഒരു മരണം ആരും ഇഷ്ടപ്പെടുന്നില്ല.പൂച്ച രക്ഷപ്പെടണേ എന്ന ഒരൊറ്റ പ്രാര്‍ത്ഥനയാണ് എല്ലാവര്‍ക്കും..ചിലര്‍ അയ്യോ..അമ്മോ എന്ന് ഉറക്കെ പറയുന്നുണ്ട്..
ഉദ്വേകത്തിന്‍റെ നിമിഷങ്ങള്‍ കടന്നു പോയി..ഒടുവില്‍ പൂച്ചയെ വലിച്ചു കിണറ്റിനു പുറത്തേക്കിട്ടു..

ഒരു മിനിറ്റ് നേരം നിലത്ത് കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു..വലിയ ശബ്ദത്തില്‍ ശ്വാസം വലിക്കുന്നുണ്ട്....
ഒരാള്‍ കഴുത്തില്‍ കുടുങ്ങിയ കയര്‍ അറുത്തു മാറ്റാന്‍ തുടങ്ങിയപ്പോള്‍ ചാടി എഴുന്നേറ്റ് പൂച്ച ഓടാന്‍ തുടങ്ങി..ഒന്ന് രണ്ടു വട്ടം ചാടിയെങ്കിലും കയറില്‍ കുടുങ്ങി തെറിച്ച് പിന്നോട്ട് തന്നെ മറിഞ്ഞുവീണു..മൂന്നാമത്തെ വട്ടം കയര്‍ പൊട്ടി..അടുത്ത നിമിഷം പൂച്ച എങ്ങോട്ട് പോയെന്ന് ആരും കണ്ടില്ല..!!


മനസ്സില്‍ വല്ലാത്ത കുറ്റബോധവുമായി കാദര്‍ക്കയും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കാഴ്ച കണ്ടു കാഴ്ചക്കാരും പിരിഞ്ഞു..

കഴുത്തില്‍ കുരുക്ക് മുറുകിയത് കൊണ്ട് പൂച്ച അധികനാള്‍ ജീവിക്കില്ല എന്ന് ഇക്കാക്ക് ഉറപ്പുണ്ടായിരുന്നു..ഇക്കയും ഇത്തയും ചേര്‍ന്ന് എല്ലാ സ്ഥലവും അരിച്ചു പെറുക്കി..ഒന്നല്ല രണ്ടു ദിവസം..എവിടെയും പൂച്ചയെ കണ്ടില്ല..മൂന്നാം ദിവസം ഭവാനിയുടെ അതേ കിണറ്റില്‍ പൊന്തിവരുന്ന ഉറവുകള്‍ക്കൊപ്പം ഒരു മിണ്ടാപ്രാണിയുടെ ജഡവും കൂടി ഉണ്ടായിരുന്നു....

2 comments:

  1. ഭാവാനിയുടെയും കാദര്‍ ഭായുടെയും പൂച്ചയുടെയും കഥ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു , ഇഷ്ടം , എഴുത്തിന്‍റെ വഴിയില്‍ തുടരുക , എല്ലാ ഭാവുകങ്ങളും നേരുന്നു <3

    ReplyDelete
  2. നന്ദി..ബാപ്പുക്ക..

    ReplyDelete